ആൻഡമാൻ കടൽത്തീര മേഖലയിൽ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി പൊതുമേഖലാ എണ്ണ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ സുപ്രധാന നേട്ടം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് രാജ്യത്തെ അറിയിച്ചത്. രാജ്യത്തെ ആഴക്കടൽ എണ്ണ-വാതക നിക്ഷേപങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘സമുദ്രബന്ധൻ’ ദൗത്യത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.
ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ‘ശ്രീ വിജയപുരം ത്രീ’ എന്ന പരിവേഷണ കിണറ്റിലാണ് പുതുതായി പ്രകൃതിവാതകം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഓപ്പൺ ഏക്കറേജ് ലൈസൻസിങ് പോളിസി (OALP) പ്രകാരം 355 മീറ്റർ ആഴമുള്ള കടൽ മേഖലയിലാണ് ഈ കിണർ നിർമ്മിച്ചത്. കടലിനടിയിൽ 1900 മീറ്ററിലധികം ആഴത്തിലുള്ള ഇയോസിൻ ഫോർമേഷൻ പാറക്കെട്ടുകൾക്കിടയിൽ നടത്തിയ ഡ്രില്ലിങ്ങിലാണ് വാതക സാന്നിധ്യം സ്ഥിരീകരിച്ചത്. കിണറ്റിൽ ദ്വാരങ്ങൾ ഇട്ടയുടൻ തന്നെ വലിയ മർദ്ദത്തോടെ ഗ്യാസ് പുറത്തേക്ക് വരാൻ തുടങ്ങിയതായും ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ചതായും കമ്പനി വ്യക്തമാക്കി.
ഈ ബ്ലോക്കിൽ ഇതുവരെ കുഴിച്ച മൂന്ന് പരിവേഷണ കിണറുകളിൽ രണ്ടെണ്ണത്തിലും ഇതോടെ ഇന്ധന സാന്നിധ്യം സ്ഥിരീകരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ വിജയപുരം ടു എന്ന കിണറ്റിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. ഈ വലിയ വാർത്ത പുറത്തുവന്നതോടെ ഓയിൽ ഇന്ത്യയുടെ ഓഹരി വില വിപണിയിൽ വലിയ നേട്ടമുണ്ടാക്കി 488.95 രൂപയിലെത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ ഹൈഡ്രോകാർബൺ സമ്പന്നമായ പ്രദേശങ്ങളുമായി ഭൂമിശാസ്ത്രപരമായ സമാനതകളുള്ള ആൻഡമാൻ കടൽ മേഖലയിൽ അന്താരാഷ്ട്ര സാങ്കേതിക സഹകരണത്തോടെ കൂടുതൽ വിപുലമായ പര്യവേക്ഷണങ്ങൾ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.