Thanks for watching! Content unlocked for this session.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വായു ചോർച്ച ശക്തം; ജാഗ്രതാ നിർദേശവുമായി നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) വായു ചോർച്ച അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ചോർച്ച പരിഹരിക്കാൻ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അപകടസാധ്യതയേറിയ അറ്റകുറ്റപ്പണികൾക്ക് തയ്യാറെടുക്കുന്നതിനിടെ, അടിയന്തര സാഹചര്യമുണ്ടായാൽ നിലയം ഒഴിഞ്ഞുപോകാൻ തക്കവണ്ണം പേടകങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കാൻ നാസ തങ്ങളുടെ ബഹിരാകാശ സഞ്ചാരികൾക്ക് നിർദ്ദേശം നൽകി. അടിയന്തരമായി ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നാൽ സമയം നഷ്ടപ്പെടാതിരിക്കാൻ മുൻകൂട്ടി സ്പേസ് സ്യൂട്ടുകൾ ധരിക്കാനും ക്രൂഡ് ഡ്രാഗൺ പേടകത്തിനുള്ളിലേക്ക് മാറാനും നാസ മിഷൻ കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു.

നിലയത്തിന്റെ റഷ്യൻ ഭാഗത്തുള്ള സ്വെസ്ദ സർവീസ് മൊഡ്യൂളിന്റെ ട്രാൻസ്ഫർ ടണലിലാണ് വിള്ളലുകളും വായു ചോർച്ചയും കണ്ടെത്തിയിട്ടുള്ളത്. 2019-ൽ പ്രതിദിനം ഒരു പൗണ്ട് വായു മാത്രം ചോർന്നിരുന്ന സ്ഥാനത്ത്, 2024 ആയപ്പോഴേക്കും ചോർച്ചയുടെ നിരക്ക് പ്രതിദിനം 1.68 കിലോഗ്രാമായി വർദ്ധിച്ചു. റഷ്യൻ ശാസ്ത്രജ്ഞർ താൽക്കാലിക സീലന്റുകൾ ഉപയോഗിച്ച് ഇത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൂടുതൽ സാങ്കേതിക വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി റഷ്യൻ ഏജൻസി അറ്റകുറ്റപ്പണികൾ അവസാന നിമിഷം താൽക്കാലികമായി മാറ്റിവെച്ചതോടെ ബഹിരാകാശ സഞ്ചാരികൾ തങ്ങളുടെ സാധാരണ ജോലികളിലേക്ക് മടങ്ങിയിട്ടുണ്ട്.

1998-ൽ നിർമ്മാണം ആരംഭിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ നിശ്ചിത ആയുസ്സ് പൂർത്തിയാക്കിക്കഴിഞ്ഞതായാണ് നാസയുടെ വിലയിരുത്തൽ. 2015 വരെ മാത്രം പ്രവർത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന നിലയത്തിലെ നിരവധി ഭാഗങ്ങൾ കാലാവധി കഴിഞ്ഞും പ്രവർത്തിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഒരു വലിയ ദുരന്തം ഉണ്ടാകുന്നതിന് മുൻപ്, 2030-ഓടെ ഐഎസ്എസ് സുരക്ഷിതമായി പസഫിക് സമുദ്രത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് വീഴ്ത്തി നശിപ്പിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിനായി സ്പേസ് എക്സിന്റെ പ്രത്യേകമായി മാറ്റം വരുത്തിയ ഡ്രാഗൺ കാപ്സ്യൂൾ ഉപയോഗിച്ചുള്ള സ്പേസ് ടഗ് പദ്ധതി നാസ തയ്യാറാക്കിയിട്ടുണ്ട്.