Thanks for watching! Content unlocked for this session.

മരുഭൂമിയിൽ ട്രക്ക് കേടായി കുടുങ്ങി; വെള്ളം കിട്ടാതെ 49 പേർ മരിച്ചു

സഹാറ മരുഭൂമിയിൽ യാത്രാ ട്രക്ക് തകരാറിലായി കുടുങ്ങിപ്പോയ 49 പേർ കുടിവെള്ളം ലഭിക്കാതെ ദാഹിച്ചു മരിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജറിലെ അസംക്കയ്ക്ക് സമീപമാണ് ഈ ദരുണ സംഭവം നടന്നത്. മാലിയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം മൊബൈൽ സിഗ്നൽ പോലുമില്ലാത്ത വിജനമായ മരുഭൂമിയിൽ അകപ്പെടുകയായിരുന്നു.

നൈജറിൽ നിന്നുള്ള നൂറോളം യാത്രക്കാരുമായി പോയ ട്രക്ക് വഴിതെറ്റി ദിവസങ്ങളോളം സഞ്ചരിച്ച ശേഷമാണ് മരുഭൂമിയിൽ കുടുങ്ങിയത്. മാലിയിലെ ടെൽഹാൻഡകിൽ നിന്ന് പുറപ്പെട്ട വാഹനം നന്നാക്കാൻ ഡ്രൈവറും യാത്രക്കാരും ദിവസങ്ങളോളം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ കയ്യിലുണ്ടായിരുന്ന വെള്ളം തീർന്നതോടെ യാത്രക്കാർ നിർജലീകരണം മൂലം മരണപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മുഹമ്മദ് ബഷീർ സുലൈ, ഇസ ഉമർ എന്നീ രണ്ടുപേർ 50 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച് വെള്ളമുള്ള സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ അവിടെത്തന്നെ കൂട്ടക്കുഴിമാടമൊരുക്കി സംസ്കരിച്ചു.

ഈ ദുരന്തം സ്ഥിരീകരിച്ച അഗാർഡസ് സർക്കാർ, കടുത്ത ചൂടും സഹായം ലഭ്യമാകാത്ത സാഹചര്യവുമാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് വ്യക്തമാക്കി. ഈ രക്ഷാപ്രവർത്തനത്തിനിടയിൽ ബാറ്ററി തകരാറിലായി മൂന്ന് ദിവസമായി മരുഭൂമിയിൽ കുടുങ്ങിക്കിടന്ന അറുപതിലധികം യാത്രക്കാരുള്ള മറ്റൊരു ലോറിയും അധികൃതർ കണ്ടെത്തുകയുണ്ടായി. ഇവർക്ക് സൈന്യവും രക്ഷാപ്രവർത്തകരും വെള്ളവും വാഹനം നന്നാക്കാനുള്ള സഹായവും നൽകി യാത്ര തുടരാൻ സഹായിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന യാത്രാമാർഗ്ഗമായ ഈ മരുഭൂമിയിൽ മുൻപും സമാനമായ നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്.