തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് തടയിടാൻ അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗത്തെ പാർട്ടിയിലെത്തിക്കാൻ ബിജെപി ഊർജിത ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. വിജയിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ ചെന്നൈ കേന്ദ്രീകരിച്ച് ബിജെപി വൻ കരുനീക്കങ്ങളാണ് നടത്തുന്നത്. ബിജെപിയിലെ ഒരു പ്രമുഖ നടിയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
വിജയും ഭാര്യ സംഗീതയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നേരത്തെ തന്നെ തമിഴ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ടിവികെയുടെ രാഷ്ട്രീയ പ്രഖ്യാപന ചടങ്ങുകളിലോ വിജയ ആഘോഷങ്ങളിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. നിലവിൽ മക്കൾ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. കൂടാതെ, സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ഈ മാസം അവസാനം ചെങ്കൽപ്പെട്ട് കുടുംബകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾ സജീവമായിരിക്കുന്നത്.
ബിജെപിയെ തന്റെ ഒന്നാമത്തെ ആശയപരമായ ശത്രുവായി പ്രഖ്യാപിച്ച വിജയിക്ക് ഈ നീക്കം കനത്ത പ്രഹരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം കുടുംബത്തെ ഒപ്പം നിർത്താൻ കഴിയാത്തയാൾ എങ്ങനെ തമിഴ്നാട് ഭരിക്കുമെന്ന ചോദ്യം ഇതിനകം തന്നെ രാഷ്ട്രീയ എതിരാളികൾ ഉയർത്തിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ തമിഴക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിതെളിച്ചേക്കാം.